Wednesday, November 08, 2006


നിയമം പെരുന്തച്ചന്റെ പാവയല്ല

ചരിത്രത്തില്‍ തനിയാവര്‍ത്തനങ്ങളില്ല. എപ്പോഴെങ്കിലും അത്തരത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത്‌ വികൃതമായ മട്ടിലായിരിക്കുമെന്നും പറയാറുണ്ട്‌. എന്നാല്‍ ഐതിഹ്യങ്ങളിലും കഥകളിലുമുള്ളതിന്‌ സമാനമായ സംഭവങ്ങള്‍ പില്‍ക്കാലത്ത്‌ ആവര്‍ത്തിക്കാറുള്ളത്‌ അത്ഭുതമുണര്‍ത്താറുണ്ട്‌. നമ്മുടെ പുഷ്പകവിമാനം ആദ്യം പറന്നത്‌ സായിപ്പിന്റെ ആകാശത്താണല്ലോ.പെരുന്തച്ചന്റെ പാവയുടെ കഥ അറിയാത്ത മലയാളികള്‍ കാണില്ല. പാലം കടക്കുന്നവരുടെ മുഖമടച്ചു തുപ്പുന്ന പാവ. ഈ പാവയുടെ(പെരുന്തച്ചന്റെ) ധാര്‍ഷ്ട്യത്തിന്‌ മറുപടി കൊടുക്കാന്‍ മകന്‍ വേണ്ടിവന്നു. ഇക്കഥയ്ക്ക്‌ സമാനമായ സംഭവം നടന്നത്‌ ഡെന്‍മാര്‍ക്കിലാണ്‌. നിയമമാണ്‌ ഇവിടെ പെരുന്തച്ചന്റെ മകന്‍ ഉണ്ടാക്കിയ പാവയായി പ്രവര്‍ത്തിച്ചത്‌. രാജ്യത്തെ പരമോന്നത കോടതി ഒരു ബേക്കറി തൊഴിലാളിയുടെ മുഖത്ത്‌ തുപ്പിയ ഇരുപത്തിയാറുകാരന്‌ ഇരുപതു ദിവസത്തെ തടവുശിക്ഷയാണ്‌ വിധിച്ചത്‌. തന്റെ മുഖത്ത്‌ തുപ്പിയത്‌ ശാരീരികമായ ആക്രമണമായി കണക്കാക്കാന്‍ അഭ്യര്‍ഥിച്ച്‌ ബേക്കറി തൊഴിലാളി കൊടുത്ത കേസിലാണ്‌ പരമോന്നത കോടതിയുടെ വിധിയുണ്ടായത്‌. ഇതിന്‌ മുമ്പ്‌ രണ്ടുതവണ കീഴ്ക്കോടതികളെ ഇയാള്‍ സമീപിച്ചെങ്കിലും അനുകൂലമായല്ല അവ പ്രതികരിച്ചിരുന്നത്‌. രണ്ടുവര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഏതായാലും കോടതിയുടെ മുഖമടച്ചുള്ള ഈ തിരിച്ചടി കെങ്കേമമായെന്ന്‌ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പറയുന്നു.

No comments: