Thursday, November 09, 2006


സമ്മാനത്തിന്റെ രാഷ്ട്രീയമാനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച്‌ മത്സരം നടത്തി അതില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക്‌ ബ്രിട്ടനിലേക്ക്‌ ഒരു യാത്രയ്ക്കുള്ള അhസരം സമ്മാനിക്കുന്നത്‌ വിചിത്രമായി തോന്നാം. അതിന്‌ സമാനമായ ഒരു സംഭവം ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്നു. ഹംഗറിയിലെ കമ്യൂണിസ്റ്റ്‌ വാഴ്ചക്കാലത്ത്‌ സോവിയറ്റ്‌ പിന്തുണയോടെ രാജ്യം ഭരിച്ചവര്‍ക്കെതിരെ 1956ല്‍ നടന്ന കലാപത്തെ സംബന്ധിച്ച്‌ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസില്‍ വിജയിക്കുന്നവര്‍ക്ക്‌ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത്‌ മോസ്കോവിലേക്ക്‌ ഒരു യാത്രയാണ്‌. ഹംഗറിയിലേതുപോലെ റഷ്യയിലും കമ്യൂണിസ്റ്റ്‌ അധികാരം ഇല്ലാതായെങ്കിലും സമ്മാനയാത്ര കൗതുകകരമാണെന്ന്‌ രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. ഒക്ടോബര്‍ 23നാണ്‌ ഹംഗറിയിലെ ഈ സമരത്തിന്റെ ഒന്നാം വാര്‍ഷികം. ഗവണ്‍മെന്റ്‌ തന്നെയാണ്‌ ഫ്രീഡം ഫൈറ്റര്‍ എന്നു പേരായ ഈ മത്സരം നടത്തിയത്‌. യാത്രയ്ക്കിടയില്‍ മോസ്കോവിലെ ചരിത്രമ്യൂസിയം സന്ദര്‍ശിക്കാനും സന്ദര്‍ഭമൊരുക്കുമെന്ന്‌ പരിപാടിയുടെ സംഘാടകര്‍ പറയുന്നു. ഈ കലാപത്തെക്കുറിച്ചുള്ള അസ്സല്‍രേഖകളെ ആസ്പദമാക്കി വിശദീകരണവും ജേതാക്കള്‍ക്ക്‌ ഇവിടെ നിന്ന്‌ ലഭിക്കും. ഒരു സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതൊരു ദുരന്തവും പതിനായിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അത്‌ സ്ഥിതിവിവരക്കണക്കുമാകുമെന്നാണ്‌ സോവിയറ്റ്‌ നായകന്‍ സ്റ്റാലിന്‍ പറഞ്ഞിട്ടുള്ളത്‌. ഏതായാലും ഈ സ്ഥിതിവിവരക്കണക്ക്‌ കൗതുകപൂര്‍വം പഠിക്കാനാണ്‌ ഹംഗേറിയന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരമൊരുങ്ങുന്നത്‌. കൗതുകകരമായ മറ്റൊരൂ വസ്തുത മത്സരത്തിലെ രണ്ടാം സ്ഥാനക്കാര്‍ക്ക്‌ സമ്മാനമായി പ്രഖ്യാപിച്ചത്‌ പാംടോപ്പ്‌ കംപ്യൂട്ടറുകളാണ്‌ എന്നതാണ്‌. ഹംഗറിയില്‍ അര നൂറ്റാണ്ട്‌ മുമ്പ്‌ നടന്ന സമരമാണ്‌ കമ്യൂണിസ്റ്റ്‌ ലോകത്ത്‌ ആദ്യമായി മുഴങ്ങിയ പ്രതിഷേധശബ്ദം. മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ശൈലികള്‍ക്ക്‌ പാശ്ചാത്യലോകത്ത്‌ ലഭിച്ച പിന്തുണയില്‍ ഗണ്യമായ ഇടിവുവരുത്താനും ഇത്‌ കാരണമായി. കണക്കുപ്രകാരം 2,500 പേരാണ്‌ മരിച്ചത്‌. നിരവധി പേരെ കാണാതായി. 200,000 പേര്‍ നാടുവിടുകയും ചെയ്തു

No comments: