Thursday, November 09, 2006


താടിക്കാരന്‍ഫലിതപ്രിയനായിരുന്നില്ല

അമിതമായ അധ്വാനഭാരം ജോലിയിലുള്ള ശുഷ്കാന്തി കുറക്കുമെന്നത്‌ സാമാന്യതത്വമാണ്‌. എന്നാല്‍ ഇത്തരത്തിലൊരു അവസ്ഥയോട്‌ പ്രതിഷേധിക്കാന്‍ ജര്‍മനിയില്‍ തപാല്‍ ശിപായിയും ഇരുപത്തിയാറുകാരിയുമായ സ്വറ്റ്ലാന കണ്ടെത്തിയ വഴി സാമാന്യമായി മനസ്സിലാക്കാന്‍ കഴിയുന്നതല്ലെന്നാണ്‌ അധികൃതരുടെ പക്ഷം. ജോലിഭാരം ശാരീരികമായി താങ്ങാന്‍ വയ്യാതെ ഇവര്‍ കഴിഞ്ഞ ആറുമാസമായി 2000 കത്തുകളാണ്‌ വീട്ടില്‍ സൂക്ഷിച്ചത്‌. തെക്കന്‍ പട്ടണമായ എര്‍ലാന്‍ഗണിലാണ്‌ സംഭവം.ജര്‍മനിയില്‍ തപാലിടപാടുകള്‍ സ്വകാര്യമേഖലയിലാണ്‌. സ്വകാര്യമൂലധനത്തിന്റെ താത്പര്യം ലാഭമുണ്ടാക്കലാണെന്നും അതിന്‌ തൊഴിലാളിയുടെ അധ്വാനഭാരം വര്‍ധിക്കുന്നത്‌ പ്രശ്നമല്ലെന്നും ജര്‍മന്‍കാരനായ ഒരു താടിക്കാരന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണല്ലോ. ലോകം വേണ്ടെന്ന്‌ വച്ചിട്ടുള്ള ആ പഴയ ചിന്തകന്റെ വാക്കുകള്‍ക്ക്‌ സാധൂകരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവം ജര്‍മനിയില്‍ നിന്നുതന്നെ മാധ്യമശ്രദ്ധയില്‍പെട്ടത്‌ യാദൃച്ഛികമാകാം. ഇവര്‍ താമസിക്കുന്ന വീട്ടില്‍ മുയല്‍തീറ്റ കൊടുക്കാന്‍ ചെന്ന ഒരു പരിചയക്കാരനാണ്‌ ഇക്കാര്യം ആദ്യമായി അറിയുന്നത്‌. ഈ തപാല്‍ജീവനക്കാരി എത്തിച്ചുകൊടുക്കേണ്ട കത്തുകള്‍ വലിയ കണ്ടെയിനറുകളില്‍ സൂക്ഷിച്ചിരിക്കുന്നതായി ഇയാള്‍ കാണുകയായിരുന്നു. സ്വറ്റ്ലാന ഇയാള്‍ക്കും കത്ത്‌ എത്തിച്ചുകൊടുക്കാനുണ്ടായിരുന്നു. ഇതാണ്‌ കത്തുകള്‍ കാണാതായതിന്റെ രഹസ്യമെന്തെന്ന്‌ കണ്ടെത്താനിടയാക്കിയത്‌. പഴയ കത്തുകള്‍ക്കിടയിലെങ്ങാനും തന്റെ കത്തുപെട്ടിട്ടുണ്ടോ എന്ന്‌ തിരഞ്ഞപ്പോഴാണ്‌ കാര്യമറിയുന്നത്‌. ഉടന്‍ തന്നെ പൊലീസില്‍ ഇയാള്‍ വിവരമറിയിക്കുകയും ചെയ്തു

No comments: