Thursday, November 09, 2006






തുറുങ്കുകള്‍ തകര്‍ത്ത പ്രണയം



വിശ്വാസം മലകളെ ഇളക്കുമെന്നാണ്‌ പറയാറുള്ളത്‌. വിശ്വാസത്തിന്‌ മാത്രമല്ല പ്രണയത്തിനും ഇത്തരമൊരു കഴിവുണ്ട്‌. കരിമ്പാറക്കെട്ടുകള്‍ക്കിടയില്‍ തലനീട്ടുന്ന പച്ചയുടെ ഒരേ ഒരു തലപ്പുപോലെ ജീവന്റെ അനിഷേധ്യതയായി അത്‌ നിലകൊള്ളുന്നു. കല്യാണസൗഗന്ധികത്തിനായി കാടുകളും മേടുകളും താണ്ടിയ ഭീമനില്‍ അപ്പോഴുണ്ടായിരുന്നത്‌ പ്രണയത്തിന്റെ കരുത്തായിരുന്നു. ഏഴുകടലുകള്‍ക്കപ്പുറം ഏതോ ഒരു കോട്ടയില്‍ രാക്ഷസന്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ച രാജകുമാരിയെ കണ്ടെത്താന്‍ തുനിഞ്ഞ കന്നാലിച്ചെറുക്കന്റെ കരുത്തും പ്രണയമായിരുന്നു. ഹെന്‍ട്രിക്കഥയിലെ നായകനായ ജിം വാലന്റൈന്‍ താന്‍ തിരിച്ചറിയപ്പെടുമെന്ന്‌ മനസ്സിലാക്കിയിട്ടും കാമിനിയുടെ അഭ്യര്‍ഥന മാനിച്ച്‌ താഴ്‌ തകര്‍ക്കുന്നതിലെ തന്റെ വിരുത്‌ ഉപയോഗപ്പെടുത്തിയതും പ്രണയതീവ്രതയിലായിരുന്നു.ഡ്രാഗണ്‍ ബോസ്കോവിച്ച്‌ എന്ന ഇരുപത്തിയാറുകാരനെ ജയില്‍ ചാടാന്‍ പ്രേരിപ്പിച്ചതും പ്രണയത്തിന്റെ ഈ കരുത്തായിരുന്നു. കൊലപാതകക്കുറ്റത്തിന്‌ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്‌ മൊണ്ടനെഗ്രോവിലെ ജയിലില്‍ കഴിയുന്ന ഇയാള്‍ തടവറ ഭേദിച്ചത്‌ 19 കാരിയായ കാമുകിയ്ക്ക്‌ പിറന്നാള്‍ ആശംസ നേരാനാണ്‌. പത്തടി ഉയരമുള്ള ജയിലാണ്‌ ഇയാള്‍ നിഷ്പ്രയാസം ചാടിയത്‌. ചാടുന്നതിന്‌ മുമ്പ്‌ തടയാന്‍ ശ്രമിച്ച കാവല്‍ക്കാരെ ഇയാള്‍ കീഴ്പ്പെടുത്തുകയും ചെയ്തു. എന്തൊക്കെ സംഭവിച്ചാലും താന്‍ പിറന്നാള്‍ ആശംസ നേരുമെന്ന്‌ പ്രണയിനിക്ക്‌ ഇയാള്‍ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ഇതിന്‌ ജയിലിലെ ഫോണ്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഇതാണ്‌ തന്നെ ജയില്‍ ചാടാന്‍ പ്രേരിപ്പിച്ചതെന്ന്‌ രണ്ടുമണിക്കൂറിന്‌ ശേഷം തന്നെ തേടിയെത്തിയ നിയമപാലകരോട്‌ അയാള്‍ പറഞ്ഞു. ജയില്‍ ചാടുകയല്ലാതെ മറ്റൊരു നിര്‍വാഹവുമില്ലായിരുന്നെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

No comments: