Thursday, November 09, 2006


ഈച്ചപ്പേടി

ച്ചപ്പേടി കാര്‍ഷികസംസ്കൃതിയുടെ ഉദയം തൊട്ട്‌ മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌. ഈച്ചപ്പേടിയുടെ നിഴലാട്ടങ്ങള്‍ ബൈബിളില്‍ വരെ കാണാം. എല്ലാ തരം തിന്മകളുടെയും മൂര്‍ത്തിമദ്ഭാവമായി ഒരു ഈച്ചത്തമ്പുരാനെ സങ്കല്‍പിക്കാന്‍ (beelsabub)മനുഷ്യനെ പഠിപ്പിച്ചത്‌ കാര്‍ഷികസംസ്കാരമാണ്‌. ഈ പേരില്‍ വില്യംഗോള്‍ഡിംഗ്‌ എഴുതിയ നോവലുണ്ട്‌. യുക്തിബോധമില്ലാത്ത ഒരു ജനതയുടെ ഉള്ളില്‍ കുടികൊള്ളുന്ന തിന്മയെ ചിത്രീകരിക്കാന്‍ ഗോള്‍ഡിംഗ്‌ ഉപയോഗിച്ചത്‌ ഈച്ച എന്ന രൂപകമായിരുന്നു. ഈച്ചകളുടെ തമ്പുരാനായ ബീല്‍സെബബ്‌ എന്ന കഥാപാത്രം ആദിമഹിബ്രു സാഹിത്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സെബബ്‌ എന്നാല്‍ ഈച്ച. ബീല്‍ എന്ന വാക്കുണ്ടായത്‌ ഏകദൈവാരാധകരായ യഹൂദജനതയുടെ ശത്രുക്കളായ ഫിലിസ്റ്റൈനുകളുടെ ദൈവങ്ങളില്‍ പ്രമുഖനായ ബാല്‍ എന്ന പേരില്‍ നിന്ന്‌. ശത്രുക്കളായി കഴിഞ്ഞിരുന്ന ജനതകള്‍ തിന്മകളുമായി ചേര്‍ത്തുവെയ്ക്കാന്‍ കണ്ടെത്തിയത്‌ എന്നും അപരന്റെ വിശ്വാസങ്ങളും ശീലങ്ങളുമായിരുന്നു. അങ്ങിനെ ബീല്‍സെബബ്‌ ഊര്‍വരതാനുഷ്ഠാനങ്ങളെ വെറുത്തുപോന്നവരെങ്കിലും ആട്ടിടയന്‍മാരായ ജൂതജനതയില്‍ തിന്മയുടെ ദൈവമായി. നമ്മുടെ നാട്ടിലും ഈച്ചപ്പേടിയ്ക്ക്‌ വേരുകളുണ്ട്‌. തെക്കന്‍മലബാറിലെ തെണ്ടന്‌ വെച്ചുകൊടുക്കുക എന്ന അനുഷ്ഠാനം ഈ ഈച്ചപ്പേടിയുമായി ബന്ധപ്പെട്ടുണ്ടായതാണ്‌. കന്നുകാലികളെ ഉപദ്രവിക്കുന്ന ദുര്‍മൂര്‍ത്തികളില്‍ നിന്ന്‌ അവയെ രക്ഷിക്കുന്ന ശിവഭൂതമാണ്‌ തെണ്ടന്‍. പൊട്ടന്‍ (Gaudfly) എന്ന ഈച്ചയുടെ ഉപദ്രവമാണ്‌ ഇവയില്‍ മുഖ്യം. ഇന്നും ഇത്തരത്തില്‍ ക്ഷുദ്രജീവികളോടുള്ള ഭയം ഭാവനയായി പൂവണിയുന്നത്‌ ഹോളിവുഡ്‌ ചിത്രങ്ങളില്‍ കാണാം. വില്ലനില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്ത പടിഞ്ഞാറിന്‌ സോവിയറ്റ്‌ യൂണിയന്റെയും സ്വേച്ഛാധിപത്യഭരണകൂടങ്ങളുടെയും തകര്‍ച്ചയ്ക്കുശേഷം തിന്മ എന്ന പദത്തിന്‌ പകരം വെയ്ക്കാന്‍ പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നു. എന്നാല്‍ ഈച്ചപ്പേടി ശരിയ്ക്കും ഒരു ജനതയെ നാടുകടത്തിയ സംഭവം ഈയടുത്ത്‌ റഷ്യയിലുണ്ടായി. റഷ്യയിലെ സ്‌വെര്‍ദ്ലോസ്ക്‌ പ്രവിശ്യക്ക്‌ സമീപം പോള്‍വോയ്‌ ഗ്രാമത്തിലെ ഒരു സ്ത്രീ ഒഴികെ എല്ലാവരും ഈച്ചകളുടെ ശല്യം മൂലം നാടുവിടേണ്ടിവന്നു. വേറെ എങ്ങോട്ടും പോകാനിടമില്ലാത്തതിനാലാണ്‌ താന്‍ ഇവിടം വിട്ടുപോകാത്തതെന്ന്‌ അവര്‍ പറയുന്നു.ഇവിടെയും ഈച്ചപ്പേടി കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായതാണെന്നതാണ്‌ കൗതുകകരം. പ്രദേശത്തെ ഒരു കൃഷിക്കാരന്‍ വളത്തിനായി കൊണ്ടുവന്ന കോഴിക്കാഷ്ഠമാണ്‌ ഈച്ചകളുടെ പടയ്ക്ക്‌ ജന്മം നല്‍കിയത്‌. റഷ്യയിലെ ഏറ്റവും ഭംഗിയേറിയ ഈ പ്രദേശത്ത്‌ മെയ്മാസത്തില്‍ നല്ല ചൂടും ജൂണില്‍ കനത്ത മഴയുമാണ്‌. ഏതാണ്ട്‌ നമ്മുടെ നാടിന്‌ സമാനമായ കാലാവസ്ഥ. കൊണ്ടുവന്ന കോഴിക്കാഷ്ഠം വളമായി ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കൃഷിക്കാരന്‍ ഇത്‌ കുന്നുകൂട്ടിയിട്ടു. മഴയെ തുടര്‍ന്ന്‌ അതില്‍ നിന്ന്‌ ഈച്ചപ്പട പഴയ ചെമ്പടയേക്കാള്‍ കരുത്താര്‍ജ്ജിച്ച്‌ പുറത്തിറങ്ങുകയായിരുന്നു. പ്രദേശത്തെ അമ്പതുവീടുകളില്‍ നിന്നും ആളുകള്‍ അന്യദേശങ്ങളിലേക്ക്‌ പലായനം ചെയ്തു. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ധരിക്കുന്ന മുഖംമൂടിയില്ലാതെ ഇവിടെ ജീവിക്കാന്‍ വയ്യെന്നാണ്‌ ഇപ്പോഴും അവിടെ താമസിക്കുന്ന എലേന പൊട്ടപ്പോവ എന്ന സ്ത്രീ പറയുന്നത്‌. ഈച്ചകളുടെ മൂളല്‍ മൂലം ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന്‌ അവര്‍ പറയുന്നു.

No comments: